രണ്ടു ദിവസത്തിനുള്ളില്‍ തന്റെ ശിരസ്സ് ഛേദിക്കപ്പെട്ട് താന്‍ കൊല്ലപ്പെടും എന്ന ചിന്ത അയാളെ കൂടുതല്‍ ഭയചകിതനാക്കി

Arivarang malayalam story, അറിവരങ്ങ് മലയാളം കഥ


ജര്‍മ്മനിയില്‍ നാസി ഭീകരവാഴ്ച നടക്കുന്ന നാളുകള്‍. ഒരു സ്‌പെയിന്‍കാരന്‍ തടവറയിലായി. രണ്ടു ദിവസത്തിനുള്ളില്‍ തന്റെ ശിരസ്സ് ഛേദിക്കപ്പെട്ട് താന്‍ കൊല്ലപ്പെടും എന്ന ചിന്ത അയാളെ കൂടുതല്‍ ഭയചകിതനാക്കി മാറ്റി. ആ നിമിഷം ഓര്‍ക്കുംതോറും അയാള്‍ വല്ലാതെ വിറയ്ക്കാന്‍ തുടങ്ങി. അയാള്‍ക്ക് ഒരു സിഗരറ്റ് വലിക്കാന്‍ ആഗ്രഹം തോന്നി. അയാള്‍ തന്റെ കോട്ടിന്റെ പോക്കറ്റില്‍ കയ്യിട്ടപ്പോള്‍ ഒരു സിഗരറ്റ് കിട്ടി. പക്ഷേ അത് കത്തിക്കാനുള്ള ലൈറ്റര്‍ കൈവശം ഇല്ലായിരുന്നു, അയാള്‍ കമ്പികള്‍ക്കിടയിലൂടെ ജയിലിനു കാവല്‍ നില്‍ക്കുന്നയാളെ നോക്കി. ഒന്ന് രണ്ട് തവണ കാവല്‍ക്കാരന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ ശബ്ദമുണ്ടാക്കി. കാവല്‍ക്കാരന്‍ നോക്കിയപ്പോള്‍ അയാള്‍ സിഗരറ്റ് ഉയര്‍്ത്തിക്കാട്ടി ലൈററര്‍ ചോദിച്ചു. കാവല്‍ക്കാരന്‍ ഗൗരവത്തില്‍ അടുത്തേക്ക് വന്നപ്പോള്‍ ഭയം കൊണ്ട് അയാള്‍ വിറച്ചു. കണ്ണ് നിറഞ്ഞു. എങ്കിലും അറിയാതെ ചുണ്ടില്‍ ഒരു പുഞ്ചിരി വന്നു. കാവല്‍ക്കാരന്‍ അയാള്‍ക്ക് ലൈറ്റര്‍ കൊടുത്തു. എന്നിട്ട് ചോദിച്ചു: നിങ്ങള്‍ക്ക് കുടുംബമുണ്ടോ? എത്ര കുട്ടികള്‍ ഉണ്ട്? അയാള്‍ പേഴ്‌സില്‍ നിന്നും തന്റെ കുടുംബത്തിന്റെ ഫോട്ടോ കാണിച്ചുകൊടുത്തു. എന്നിട്ടുപറഞ്ഞു: ഇതാണ് എന്റെ മക്കള്‍, എനിക്ക് ഇവരെ കുറിച്ച് വലിയ പ്രതീക്ഷയായിരുന്നു. അവസാനമായി അവരെയൊന്നു കാണാന്‍ പോലും കഴിയാത്ത അവസ്ഥയിലായല്ലോ... ഇത്രയും പറഞ്ഞ് അയാള്‍ പൊട്ടിക്കരഞ്ഞു. കാവല്‍ക്കാരന്‍ ഒരു വാക്ക് പോലും പറയാതെ, അയാളുടെ ജയിലിന്റെ വാതില്‍ തുറന്നു. നിശബ്ദമായി പിന്‍വശത്തുകൂടി ജയിലിനു പുറത്തേക്ക് എത്തിച്ചു. എന്നിട്ട് അയാളെ ഒന്ന് നോക്കുകപോലും ചെയ്യാതെ തിരികെ ജയിലിനകത്തേക്ക് പോവുകയും ചെയ്തു. സ്വാതന്ത്ര്യം മുന്നില്‍ കണ്ട അയാള്‍ ആരോടെന്നില്ലാതെ പറഞ്ഞു: ഒരു പുഞ്ചിരി എന്റെ ജീവന്‍ രക്ഷിച്ചിരിക്കുന്നു.. പുഞ്ചിരിയില്ലാത്ത ഒരു ദിവസം പാഴായി പോയ ഒന്നാണ്. ഒരു പുഞ്ചിരി പരസ്പരം കൈമാറുന്ന പലതുമുണ്ട്. മാനസിക പിരിമുറുക്കം, ദേഷ്യം, മാനസിക അസ്വസ്ഥതകള്‍ ഇവയെല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കാന്‍ പുഞ്ചിരിക്ക് സാധിക്കും. നിഷ്‌കളങ്കമായ ഒരു പുഞ്ചിരി ആരാണ് ഇഷ്ടപ്പെടാത്തത്. അതെ നമുക്ക് പരസ്പരം പുഞ്ചിരിക്കാന്‍ ശീലിക്കാം, നമ്മുടെ കൂടപ്പിറപ്പുകളോട്, ജീവിതപങ്കാളിയോട്, മക്കളോട്, സുഹൃത്തുക്കളോട്, അപരിചിതരോട്...



 

Powered by Blogger.