ലോക പേ വിഷബാധ ദിനം (സെപ്തംബര്‍ 28)

അറിവരങ്ങ്,  ലോക പേ വിഷബാധ ദിനം (സെപ്തംബര്‍ 28), Arivarang, world Rabies day sep 28

ലോക പേ വിഷബാധ ദിനം


ലൂയി പാസ്ചറുടെ ചരമദിനമായ സെപ്തംബർ 28 ലോക പേവിഷബാധ ദിനം ആയി ആചരിക്കുന്നു.


മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യരോഗമാണ് (Zoonosis ) പേവിഷബാധ അഥവാ റാബീസ് (Rabies). റാബീസ് എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം "ഭ്രാന്ത് " എന്നാണു. പേവിഷബാധ ഉണ്ടാക്കുന്നത്‌ ഒരു ആർ.എൻ.എ വൈറസ്സാണ്. ലിസ വൈറസ്സ്എന്നും ഇതിന് പേരുണ്ട്. ഉഷ്ണ രക്തമുള്ള എല്ലാ ജീവജാലങ്ങളേയും പേവിഷം ബാധിക്കും. വൈറസ് ബാധ തലച്ചോറിന്റെ ആവരണത്തിനു വീക്കമുണ്ടാക്കി മരണം സംഭവിക്കുന്ന എൻസെഫാലൈറ്റിസ് (encephalitis) എന്ന രോഗാവസ്ഥ ഉണ്ടാക്കുന്നു . . പട്ടികളിലും പൂച്ചകളിലും ഈ രോഗം കൂടുതലായി കണ്ടുവരുന്നു. പന്നി, കഴുത, കുതിര കുറുക്കൻ, ചെന്നായ, കുരങ്ങൻ, അണ്ണാൻ എന്നി മൃഗങ്ങളേയും ഇത് ബാധിക്കാറുണ്ട്. വീട്ടുമൃഗങ്ങളേയും വന്യമൃഗങ്ങളേയും ഒരേപോലെ രോഗം ബാധിക്കാം.


രോഗപ്പകർച്ച

രോഗംബാധിച്ച മൃഗങ്ങളുടെ ഉമിനീരിൽ കണ്ടേക്കാവുന്ന വൈറസുകൾ, മൃഗങ്ങളുടെ കടികൊണ്ടോ മാന്തു കൊണ്ടോ ഉണ്ടായ മുറിവിൽക്കൂടെ / പോറലിൽക്കൂടി ശരിര പേശികൾക്കിടയിലെ സൂക്ഷ്മ നാഡികളിൽ എത്തപ്പെട്ടു കേന്ദ്രനാഡീവ്യൂഹത്തിൽ കൂടി സഞ്ചരിച്ച് , സുഷുമ്നാനാഡിയേയും തലച്ചോറിനേയും ബാധിക്കുന്നു. വൈറസ് ബാധ ഉണ്ടായി (infection ) രോഗലക്ഷണങ്ങൾ പ്രകടമാകുന്നതുവരെയുള്ള ഇടവേള (incubation period) മാസങ്ങൾ നീണ്ടു നിൽക്കാം. കേന്ദ്ര നാഡീവ്യുഹത്തിൽ വൈറസ് എത്ര പെട്ടെന്ന് എത്തുന്നുവോ അത്രയും ദൈർഘ്യം മാത്രമേ രോഗലക്ഷണങ്ങൾ പ്രകടമാകുവാൻ എടുക്കുകയുള്ളൂ. എന്നാൽ അസാധാരണമായി ഒരു ആഴ്ചമുതൽ ഒരു കൊല്ലം വരെ എടുക്കാം. രോഗ ലക്ഷണങ്ങൾ പ്രത്യക്ഷമായാൽ മരണം തീർച്ചയാണ്. .

വൈറസ് തരങ്ങൾ

ആർ.എൻ.എ വൈറസ് ആയ ലിസ വൈറസ്സ് നാലു തരമുണ്ട്. 1.റാബീസ് വൈറസ്സ് 2.ലോഗോസ് ബാറ്റ് വൈറസ്സ് 3.മൊക്കോള വൈറസ്സ് 4.ഡുവൽ ഹേജ് വൈറസ്സ്


രോഗ ലക്ഷണം (മനുഷ്യരിൽ)

തളർച്ച മാത്രം പ്രകടിപ്പിക്കുന്ന ഒരിനം പേവിഷബാധയുമുണ്ട്. മനുഷ്യരിൽ പേവിഷം ബാധിക്കുന്നവരിൽ 30% ഇതായിരിക്കുമെങ്കിലും പലപ്പോഴും തിരിച്ചറിയപ്പെടാതെ പോവാറുണ്ട്. 


ഒന്നാം ഘട്ടം

 (പ്രോഡോർമൽ ഘട്ടം)

കടിയേറ്റ ഭാഗത്ത് ചൊറിച്ചിൽ. മുറിവേറ്റ ഭാഗത്ത് മരവിപ്പ്. തലവേദന , തൊണ്ടവേദന എന്നിവയുമുണ്ടാവും.


രണ്ടാം ഘട്ടം

വിറയൽ, ശ്വാസതടസ്സം, ഉൽക്കണ്ഠ, പേടി, ശബ്ദവ്യത്യാസം, ഉറക്കമില്ലായ്മ, കാറ്റിനോടും വെള്ളത്തിനോടും വെളിച്ചത്തിനോടും പേടി


മൂന്നാം ഘട്ടം

തളർന്നു കിടക്കും. ശ്വാസതടസ്സം, ശബ്ദവ്യത്യാസം എന്നിവയുണ്ടാവും. അവസാനം മരണപ്പെടുന്നു.


രോഗ ലക്ഷണം

 (മൃഗങ്ങളിൽ)


ആദ്യ ഘട്ടം

പൊതുവെ ശാന്തസ്വഭാവമായിരിക്കും. വായിൽ നിന്ന് നുരയും പതയും വരും. വെള്ളം കുടിക്കാൻ ശ്രമിക്കുമെങ്കിലും പറ്റില്ല. വെള്ളത്തേ ഭയക്കുന്ന രോഗ ലക്ഷണം ഉള്ളതിനാൽ ഹൈഡ്രോഫോബിയ (Hydrophobia) എന്നും ഈ രോഗത്തെ അറിയപ്പെടുന്നു.


രണ്ടാം ഘട്ടം

ഈ ഘട്ടത്തിൽ അക്രമകാരിയാവുന്നു. കണ്ണുകൾ ചുവക്കും. ഉമിനീരൊലിപ്പിച്ച് ലക്ഷ്യമില്ലാതെ ഓടും, പ്രകോപനവുമില്ലാതെ എല്ലാത്തിനേയും കടിക്കും രണ്ടാം ഘട്ടം മാത്രമെ പൂച്ചകൾ കാണിക്കൂ . പശുക്കളിൽ അക്രമ സ്വഭാവം കൂടും. ശബ്ദത്തിനോട് ഭയം എന്നിവ കാണിക്കും.


രോഗ സംക്രമണം

നായ്ക്കളാണ് രോഗവാഹകരിൽ പ്രധാനികൾ. വവ്വാലുകളാണ് (Vampire bats ) അമേരിക്ക, കാനഡ എന്നിവിടങ്ങളിലെ പേവിഷ വാഹകരിൽ അധികവും. ആസ്ത്രേലിയയിലും ലാറ്റിൻ അമേരിക്കയിലും പടിഞ്ഞാറൻ യൂറോപ്പിലും ഈയിടെയായി പേവിഷബാധ ഒരു ആരോഗ്യപ്രശ്നമായിട്ടുണ്ട്.


പ്രത്യേകത

വിഷബാധയുള്ള മൃഗങ്ങളുടെ കടിയോ, മാന്തോ, നക്കലോ മൂലം ത്വക്കിലൂടെയാണ് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ഈ തത്ത്വപ്രകാരം രോഗം ബാധിച്ച മനുഷ്യന്റെ കടിയേറ്റാൽ മനുഷ്യനു രോഗം പകരാമെങ്കിലും ഇത്തരത്തിലുള്ള മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കുള്ള രോഗസംക്രമണം ഇതേവരെ സ്ഥിരീകരിച്ചിട്ടില്ല.വൈറസ്സുള്ള വായു ശ്വസിച്ചും രോഗിയുടെ അവയവ മാറ്റി വയ്ക്കലിലൂടേയും അപൂർവമായെങ്കിലും രോഗം പകരാം


രോഗനിർണ്ണയം

മുൻകൂട്ടിയുള്ള രോഗനിർണ്ണയത്തിന് ഒരു പരിശോധനയും നിലവിലില്ല. പോസ്റ്റ്മോട്ടം സമയത്ത് ഫ്ലൂറസെന്റ് ആന്റിബോഡി ടെസ്റ്റ് കൊണ്ട് തലച്ചോറിൽ വൈറസ്സിന്റെ ആന്റിബോഡി (Negri bodies)സാന്നിദ്ധ്യം നോക്കുകയാണ് ചെയ്യുന്നത്. 


ചികിത്സ

ഒഴുകുന്ന വെള്ളവും സോപ്പും ഉപയോഗിച്ച് 15 മിനിട്ടെങ്കിലും കഴുകിക്കൊണ്ടിരിക്കണം. വൈറസ്സിനെ നശിപ്പിക്കാവുന്ന മരുന്നുകളും ഉപയോഗിക്കാവുന്നതാണ്. അതിനു ശേഷം തുണിയോ പഞ്ഞിയോ കൊണ്ടു തുടയ്ക്കണം. പിന്നീട് ഏതെങ്കിലും അണുനാശിനികൊണ്ടും തുടക്കണം. വേഗത്തിൽ വൈദ്യസേവനവും തേടണം.


പ്രതിരോധം

രോഗവാഹകരാകാവുന്ന വളർത്തു മൃഗങ്ങൾക്ക് പ്രതിരോധകുത്തിവെപ്പെടുത്ത് രോഗവ്യാപനം തടയാം.വളർത്തു മൃഗങ്ങൾക്ക് 6 മാസം പ്രായം ആയാൽ ആദ്യ കുത്തി വെപ്പ് എടുകം.പിന്നീട് ഒരൊ വർഷ ഇടവേള യിൽ കുത്തി വെപ്പ് എടുക്കനം.


പ്രതിരോധകുത്തിവെപ്പ്

മനുഷ്യർക്ക് രോഗം ബാധിക്കാതിരിക്കാനുള്ള കുത്തിവെപ്പുകളും ലഭ്യമാണ്.(ആന്റി റാബിസ് വാക്സിൻ )


ചരിത്രം

.ബിസി.ഇരുപത്തിമൂന്നാം നൂറ്റാണ്ടിൽ ഈ രോഗം ഉണ്ടായിരുന്നതായി ചരിത്ര രേഖകളുണ്ട്. ക്രിറ്റസ്, അരിസ്റ്റോട്ടിൽ എന്നിവർ ഇതിന്റെ ലക്ഷണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇറാക്കിലെ മെസോപ്പൊട്ടേമിയയിൽ ബി.സി 1930കളിൽ രേഖപ്പെടുത്തി , 1949ല് കണ്ടെത്തിയ കോടെക്സുകളിലാണ് (Codex of Eshnunna ) പേവിഷബാധയെ പറ്റിയുള്ള എഴുതപ്പെട്ട വിവരങ്ങളുണ്ട്‌. എ.ഡി.100ൽ സെൽസസ് ഈ രോഗം മൃഗങ്ങളിൽ നിന്നാണ് പകരുന്നതെന്ന് പറഞ്ഞിട്ടുണ്ട്. മുറിവായിൽ പഴുപ്പിച്ച ഇരുമ്പുവച്ച് കരിക്കണമെന്നു അദ്ദേഹം പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള പ്രാകൃതമായ ചികിത്സ 1950 വരെ നിലവിലുണ്ടായിരുന്നു.


വാക്സിൻ കണ്ടെത്തൽ

1885ൽ ലൂയി പാസ്ചറും എമിലി രോക്സും കൂടി പേവിഷത്തിനുള്ള കുത്തിവെപ്പ് കണ്ടെത്തി. അത് ആദ്യമായി മനുഷ്യരിൽ പ്രയോഗിച്ചത്, 1885 ജൂലൈ 6 ന് ജോസഫ് മീസ്റ്റർ [Joseph Meister] (1876–1940) )എന്ന ഒമ്പതു വയസ്സുകാരനിലായിരുന്നു.


1967ൽ എച്ച്.ഡി.സി.വി. എന്ന വാക്സിൻ ഉപയോഗിച്ചു തുടങ്ങി.


1979ൽ മൃഗങ്ങൾക്കുള്ള പ്രതിരോധകുത്തിവെപ്പ് തുടങ്ങി.


1984 ൽ വി-ആർജി കുത്തിവെപ്പ് വികസിപ്പിച്ചു.


പ്രധാന വസ്തുതകൾ

പേവിഷബാധ ലോകത്ത് 150 രാജ്യങ്ങളിൽ കാണുന്നു.

ലോകത്ത് പ്രതിവർഷം 55,000 ആളുകൾ പേവിഷബാധകൊണ്ട് മരിക്കുന്നു.

മൃഗങ്ങളിൽ നിന്ന് പേവിഷബാധയേൽക്കുന്നവരിൽ 40 ശതമാനവും 15 വയസ്സിനു താഴെയുള്ള കുട്ടികളാണ്.

99 ശതമാനം പേവിഷബാധകളും ഉണ്ടാകുന്നത് നായ്ക്കളിലൂടെ ആണ്.

പട്ടി കടിയാൽ ഉണ്ടാകുന്ന മുറിവായ് എത്രയും പെട്ടെന്ന്, ഒഴുകുന്ന വെള്ളവും (running water ) സോപ്പും ഉപയോഗിച്ച് വൃത്തിയാക്കുകയും കുത്തിവെപ്പ് എടുക്കുകയും ചെയ്താൽ പേവിഷ ബാധയിൽ നിന്നും മരണത്തിൽ നിന്നും രക്ഷപ്പെടാം.

വർഷം തോറും 15 മില്യൺ ആൾക്കാർ പേവിഷത്തിനു എതിരായുള്ള കുത്തിവെപ്പ് സ്വീകരിയ്ക്കുന്നു - 3,27,000 മരണങ്ങളാണ് ഇങ്ങനെ ഒഴിവാക്കപ്പെടുന്നത്.


ലോക പേവിഷബാധ ദിനം

ലൂയി പാസ്ചറുടെ ചരമദിനമാണ് സെപ്തംബർ 28. അന്നേ ദിവസം ലോക പേവിഷബാധ ദിനം ആയി ആചരിക്കുന്നു.

Powered by Blogger.