മനസ്സ് നന്നാക്കുക... ഭയമില്ലാതെ ചുവടുകൾ വച്ച് മുന്നേറുക..
🔅 ഭക്തനായ ഒരു വയസ്സന്‍ ദൈവത്തെത്തേടി കാട്ടിലൂടെ അലഞ്ഞു നടക്കുകയായിരുന്നു. അപ്പോഴതാ കാലില്ലാത്ത ഒരു കുറുക്കന്‍ ആ വഴിയില്‍ തളര്‍ന്നു കിടക്കുന്നു. ഈ കുറുക്കന്‍ എങ്ങനെ ആഹാരം തേടുമെന്നായി വയസ്സന്റെ ചിന്ത. കുറുക്കന്റെ ദയനീയാവസ്ഥ അയാളെ വല്ലാതെ വേദനിപ്പിച്ചു.
പെട്ടെന്ന് കാട്ടിലൊരു സ്വരം. അയാള്‍ പതുങ്ങി മാറിനിന്നു. ഒരു കടുവ ഒരു കൊച്ചു മാനിനെ കടിച്ചു വലിച്ചു കൊണ്ടു വരുന്നു. അല്പം മാംസം മാത്രം തിന്ന ശേഷം അതവിടെത്തന്നെയിട്ട് കടുവ കടന്നുകളയുന്നു. കുറുക്കന്‍ നിരങ്ങി, നിരങ്ങിയെത്തി വയറു നിറയെ ഇറച്ചി തിന്നുന്നു. അയാള്‍ ചിന്തിച്ചു: ദൈവത്തിന്റെ പ്ലാനും പദ്ധതികളും എത്ര മനോഹരം. താനെന്തിന് ഈ കാട്ടില്‍ അലയണം. ദൈവത്തിന്റെ മഹത്ത്വം മാത്രം ധ്യാനിച്ച് ഇവിടെ ഇരുന്നാല്‍ പോരേ? ദൈവം തനിക്കും ആഹാരം എത്തിച്ചുതരും - അദ്ദേഹം ആശിച്ചു.
അയാള്‍ അവിടെ ഇരിപ്പായി. അന്നും പിറ്റേന്നും കടന്നുപോയി. അയാള്‍ പട്ടിണിയില്‍ത്തന്നെ. ദൈവം ഭക്ഷണവുമായി ആരെയും അയാള്‍ക്കരികിലേക്ക് അയച്ചില്ല. അയാള്‍ നിരാശയോടെ ദൈവത്തോട് വിളിച്ചു ചോദിച്ചു: 'എന്റെ കാര്യം അങ്ങു മറന്നുപോയോ?'
അപ്പോള്‍ ഒരു അശരീരി: 'നിന്നെ ഞാന്‍ സൃഷ്ടിച്ചിരിക്കുന്നത് അംഗവൈകല്യം സംഭവിച്ച കുറുക്കനായിട്ടല്ല. ചുണയും ചൊടിയുമുള്ള കടുവയായിട്ടാണ്.' അതായത് കൈനീട്ടാനല്ല, ദാനം ആവശ്യമായ കൈയിലേക്ക് എന്തെങ്കിലും വച്ചു കൊടുക്കാനുള്ള കഴിവാണ് ദൈവം നമ്മില്‍ നിന്നൊക്കെ പ്രതീക്ഷിക്കുന്നത്.
🔅 ഈശ്വരഭക്തനെ രക്ഷിക്കാന്‍ ഈശ്വരന്‍ തന്നെയെത്തുമെന്ന് ഒരു പണ്ഡിതന്‍ രാജസന്നിധിയില്‍വെച്ച് രാജാവിനോട് പറഞ്ഞു. രാജാവ് ആ വാദത്തെ എതിര്‍ത്തു. ഭക്തനെ രക്ഷിക്കാന്‍ ഈശ്വരന് ഭൃത്യരെ അയച്ചാല്‍ പോരേയെന്നായിരുന്നു രാജാവിന്റെ സംശയം. അന്നു രാത്രി നദിയിലെ ബോട്ടില്‍ വച്ചായിരുന്നു പണ്ഡിതനുള്ള വിരുന്ന് രാജാവ് ഒരുക്കിയിരുന്നത്. അതിനിടെ പെട്ടെന്നൊരു നിലവിളി ഉയര്‍ന്നു. രാജാവ് നോക്കുമ്പോള്‍ രാജകുമാരന്‍ വേറൊരു തോണിയില്‍ നിന്ന് താഴേക്ക് വീഴുന്നു. രാജാവ് ഉടന്‍ തന്റെ കിരീടം ഊരിയെറിഞ്ഞ് വെള്ളത്തില്‍ ചാടി. രക്ഷപ്പെടുത്തിക്കൊണ്ടുവന്നത് രാജകുമാരന്റെ ഛായയിലുള്ള ഒരു പാവക്കുട്ടിയെ. പണ്ഡിതന്‍ അപ്പോള്‍ ചോദിച്ചു: അങ്ങ് എന്തിനാണ് രാജകുമാരന്‍ വീണെന്നു കരുതി നദിയിലേക്ക് ചാടിയത്? ഭൃത്യന്മാരോട് പറഞ്ഞാല്‍ മതിയായിരുന്നല്ലോ. ഭക്തനോട് ഈശ്വരനുള്ള സ്‌നേഹവാത്സല്യം എത്രയുണ്ടെന്ന് രാജാവിനെ ബോധ്യപ്പെടുത്താന്‍ പണ്ഡിതന്‍ ഒരുക്കിയ നാടകമായിരുന്നു അത്. ദൈവ സ്‌നേഹത്തിന്റെ ശക്തിയാണ് ഇവിടെ സൂചിപ്പിക്കുന്നത്.
🔅 പ്രായമാകുന്തോറും വാക്കുകളില്‍ കഴിയുന്നത്ര മധുരം ചേര്‍ക്കാന്‍ ശ്രമിക്കണം. ഈശ്വരന്‍ നമുക്ക് നല്‍കിയ വരദാനമാണ് വാക്ക്. ആ വാക്ക് എത്ര മധുരതരമാക്കാനാവുമെന്നാണ് നാം നോക്കേണ്ടത്. ലഡു നല്‍കുമ്പോള്‍ത്തന്നെ കയ്പുള്ള വാക്കുകളാണ് കൂടെ കൊടുക്കുന്നതെങ്കില്‍ ആ ലഡുവിന് മധുരമുണ്ടാവില്ല. പ്രിയമായ വാക്കുകളേ ഉപയോഗിക്കാവൂ. അപ്രിയസത്യങ്ങള്‍ പലപ്പോഴും ദോഷമേ വരുത്തൂ. ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ എപ്പോഴുമുണ്ടാകാം. അത് നേരിടുന്നത് എങ്ങനെ വേണമെന്നതിനെപ്പറ്റി പ്രസിദ്ധമായ ഒരു സംഭവകഥയുണ്ട്. പ്രശസ്തനായ തോമസ് എഡിസനെപ്പറ്റി കേട്ടിട്ടില്ലേ? 1914-ല്‍ അദ്ദേഹത്തിന്റെ പരീക്ഷണശാലക്ക് തീ പിടിച്ചു. കോടിക്കണക്കിന് രൂപയുടെ സാധനങ്ങള്‍ കത്തിനശിക്കുകയാണ്. അദ്ദേഹത്തിനാകട്ടെ, അന്ന് വയസ്സ് അറുപത്തേഴ്. മകന്‍ ചാള്‍സ് എങ്ങനെ പിതാവിനെ ആശ്വസിപ്പിക്കണമെന്നറിയാതെ അന്തംവിട്ട് നില്‍ക്കുകയാണ്. തോമസ് മകനോട് വിളിച്ചുപറഞ്ഞു: 'മോനേ ചാള്‍സ്, നീ നിന്റെ അമ്മയെ വിളിച്ചുകൊണ്ടു വാ. ഇത്രയും നല്ലൊരു തീപ്പിടുത്തം അവള്‍ക്കിനി കാണാന്‍ പറ്റിയെന്നു വരില്ല.' അനിവാര്യമായത് ഇല്ലാതാക്കാന്‍ നമുക്ക് കഴിയാതെ വരുമ്പോള്‍ അതിനെ സമചിത്തതയോടെ നിസ്സാരവത്കരിക്കാന്‍ പഠിച്ചില്ലെങ്കില്‍ ടെന്‍ഷന്‍ വന്ന് നാം ചത്തുപോകും.
🔅 നാലു ജ്യേഷ്ഠാനുജന്മാര്‍. അവര്‍ക്കൊരു പൂച്ചയുണ്ട്. കണ്ണിലുണ്ണി. എല്ലാ സ്വത്തുക്കളും വിഭജിച്ചപ്പോള്‍ ആ പൂച്ചയുടെ കാലുകള്‍ കൂടി ഓരോരുത്തര്‍ക്കായി വീതിച്ചു. പൂച്ച ഒരു എലിയുമായി പുരപ്പുറത്തുനിന്ന് ചാടിയപ്പോള്‍ പൂച്ചയുടെ ഒരു കാലൊടിഞ്ഞു. ഒടിഞ്ഞ കാലിന്റെ ഉടമയായ സഹോദരന്‍ അതിന്റെ ചികിത്സാച്ചെലവുകള്‍ വഹിക്കേണ്ടിവന്നു. കുഴമ്പു പുരട്ടിയ തുണികൊണ്ട് പൂച്ചയുടെ കാലില്‍ ചുറ്റിക്കെട്ടി. അടുപ്പില്‍നിന്ന് അതിന് തീപിടിച്ചു. ലങ്കാദഹനം പോലെയായി സംഭവം. പൂച്ച പോയിടത്തെല്ലാം അഗ്നിബാധ. തീപ്പിടുത്തത്തില്‍ നഷ്ടമുണ്ടായ സഹോദരന്മാര്‍ പരിക്കുപറ്റിയ കാലിന്റെ ഉടമയായ സഹോദരനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടു. അദ്ദേഹം മറുപടി നല്‍കി: 'എന്റെ കാലുകൊണ്ട് പൂച്ചക്ക് ഓടാന്‍ എന്നല്ല, നടക്കാന്‍ പോലും പറ്റില്ല. പൂച്ച ഓടി തീവെച്ചതിന് ഉത്തരവാദികള്‍ പൂച്ചയുടെ മറ്റു മൂന്നു കാലുകളാണ്. നഷ്ടപരിഹാരം നല്‍കേണ്ടത് ആ കാലുകളുടെ ഉടമകളാണ്. നാം എല്ലാവരും ഇങ്ങനെത്തന്നെ. കുറ്റം എങ്ങനെ നമ്മില്‍നിന്ന് ഒഴിവാക്കാനാകുമെന്നാണ് ആദ്യം നോക്കുക.
🔅 ഏതു പ്രായത്തിലും ദുഷ്ചിന്തകളാണ് നമ്മുടെ ഉറക്കംകെടുത്തുന്നത്. വീട്ടിലെ വെളിച്ചമില്ലാത്ത ഏതു മുറിയിലൂടെയും നിങ്ങള്‍ക്ക് നിര്‍ഭയനായി നടക്കാനാവും. അതില്‍ ഏതെങ്കിലും ഒരു മുറിയില്‍ ഉഗ്രവിഷമുള്ള ഒരു പാമ്പുണ്ടെന്ന് കേട്ടാലോ? ഇരുട്ടില്‍ ഓരോ ചുവടും നിങ്ങള്‍ സൂക്ഷിച്ചേ വക്കൂ. ഓരോ ചുവടും വക്കുന്നത് അതീവ ഭയത്തോടെയാകും. കാല്‍ എപ്പോഴാണ് സര്‍പ്പത്തിന്റെ മേല്‍ പതിയുകയെന്നാകും പേടി.മനസ്സ് നന്നാക്കുക... ഭയമില്ലാതെ ചുവടുകൾ വച്ച് മുന്നേറുക....